
ഓണപ്പരീക്ഷകള്‍ 13 ന് തന്നെ തുടങ്ങും; മാറ്റമില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്
തിരുവനന്തപുരം : കനത്ത മഴയും പ്രളയ സാഹചര്യവും പരിഗണിച്ച് ഓണപ്പരീക്ഷകള്‍ മാറ്റിവെക്കുന്നത് ആലോചിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. മുമ്പ് നിശ്ചയിച്ചതുപോലെ ഓണപ്പരീക്ഷകള്‍ ഈ മാസം 13 ന് തന്നെ തുടങ്ങും. 20 ന് അവസാനിക്കുമെന്നും വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഓഗസ്റ്റ് 21 ന് ഓണാഘോഷത്തോടെ സ്‌കൂളുകള്‍ അടയ്ക്കും. പരീക്ഷയ്ക്കിടെ ഏതെങ്കിലും ദിവസം അവധി വന്നാല്‍ ആ ദിവസത്തെ പരീക്ഷ ഓണം കഴിഞ്ഞ് നടത്തും. ഓഗസ്റ്റ് 31 നാണ് ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുക.

നിലവിലെ പ്രതികൂല കാലാവസ്ഥ പരിഗണിച്ച് ഓണപ്പരീക്ഷ മാറ്റിവെക്കണമെന്ന് നിരവധി അഭ്യര്‍ത്ഥനകള്‍ വിദ്യാഭ്യാസ വകുപ്പിന് ലഭിച്ചിരുന്നു. എന്നാല്‍ ഒട്ടേറെ ദിവസത്തെ അവധിക്കു പുറമേ, ഓണപ്പരീക്ഷ കൂടി മാറ്റുന്നത്, സ്‌കൂള്‍ അക്കാദമിക കലണ്ടറിനെയാകെ താളം തെറ്റിക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിലയിരുത്തല്‍.

ഈ മാസം 13 മുതൽ നടത്താൻ തീരുമാനിച്ചിട്ടുള്ള ഓണ പരീക്ഷകൾ സെപ്തംബറിലേക്ക് മാറ്റണമെന്നാണ് അദ്ധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നത്. സെൻസസ് ഡ്യൂട്ടി, മഴക്കെടുതി എന്നിവയാൽ പാഠഭാഗങ്ങൾ മുഴുവൻ പഠിപ്പിച്ചുതീർക്കാൻ കഴിഞ്ഞിട്ടില്ലെന്നും സംഘടനകൾ ചൂണ്ടിക്കാട്ടിയിരുന്നു.







