
ഇടുക്കിയിൽ വിനോദസഞ്ചാരം നിരോധിച്ച് ജില്ലാ ഭരണകൂടം; അലർട്ടുകൾ പിൻവലിക്കുന്നതുവരെ നിരോധനം തുടരും
ഇടുക്കി: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി ജില്ലയിൽ വിനോദസഞ്ചാരം നിരോധിച്ച് ജില്ലാ ഭരണകൂടം. ജില്ലയിലെ റെഡ്, ഓറഞ്ച് അലർട്ടുകൾ പിൻവലിക്കുന്നതുവരെ നിരോധനം തുടരും. വിനോദസഞ്ചാരികളുടെ അടക്കം യാത്രകൾ നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് നിലവിലെ തീരുമാനം.

ഇടുക്കിയിലേക്ക് അത്യാവശ്യഘട്ടത്തിൽ അല്ലാതെ യാത്ര ചെയ്യരുത് എന്നും ജില്ലാ ഭരണകൂടത്തിന്റെ നിർദേശമുണ്ട്. മലയോരമേഖലയിൽ മണ്ണിടിച്ചിൽ ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നതിനാൽ രാത്രി യാത്രകളിലും നിയന്ത്രണം തുടരും.

കഴിഞ്ഞ ഒറ്റ രാത്രി പെയ്ത ദുരിത പെയ്ത്തിൽ ഇടുക്കി ഒന്നാകെ വിറച്ചു. ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും മലവെള്ളപ്പാച്ചിലിലും വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. കുടയത്തൂർ അടൂർമലയിൽ സുമതി എന്ന വീട്ടമ്മയും, വാഗമൺ കോലാഹലമേട് ബന്ധുവീട്ടിൽ എത്തിയ വൈക്കം സ്വദേശി പ്രഭാകരൻ എന്ന വയോധികനും മരിച്ചു. കൊട്ടാരക്കര ഡിണ്ടികൽ ദേശീയപാതയിൽ പത്തു മണിക്കൂറിൽ അധികമാണ് മുണ്ടക്കയം മുതൽ കുട്ടിക്കാനം വരെ ഗതാഗതം തടസ്സപ്പെട്ടത്.








