Vazhchayugam

Live News

28.3°C
  • Kottayam
September 17, 2026
Follow Us:
VazhchayugamBlogKeralaപാര്‍ട്ടിയെ തകര്‍ക്കാന്‍ സംഘടിത ശ്രമം നടന്നു, വലത് മാധ്യമങ്ങളും സിപിഐഎമ്മിനെ വേട്ടയാടി: പിണറായി വിജയന്‍

പാര്‍ട്ടിയെ തകര്‍ക്കാന്‍ സംഘടിത ശ്രമം നടന്നു, വലത് മാധ്യമങ്ങളും സിപിഐഎമ്മിനെ വേട്ടയാടി: പിണറായി വിജയന്‍

കോഴിക്കോട്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പൂര്‍ണ്ണമായും തകര്‍ക്കാനായിരുന്നു രാഷ്ട്രീയ എതിരാളികളുടെ ശ്രമമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. വലത്തുപക്ഷ മാധ്യമങ്ങള്‍ പാര്‍ട്ടിയെ വേട്ടയാടി. മനുഷ്യത്വ രഹിതമായ ചെയ്തികളാണ് പാര്‍ട്ടിക്കെതിരെ നടന്നത്. കേരളത്തിലെ പ്രചാരമുള്ള വലതുപക്ഷ അച്ചടിമാധ്യമങ്ങള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെ വാര്‍ത്തകള്‍ ചമച്ചു വിടുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. കോഴിക്കോട് നടന്ന സിപിഐഎമ്മിൻ്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.

എന്നാല്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനവും ജനങ്ങളുമായി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയുമെല്ലാം അനുഭവിച്ച ജനങ്ങള്‍ പാര്‍ട്ടിക്കൊപ്പം നിന്നു. ഒരു പ്രത്യേക തരം ആത്മബന്ധം ജനങ്ങളും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി വന്നു. ഇഎംഎസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ താഴെയിറക്കാന്‍ നമ്മുടെ സംസ്ഥാനത്തെ വലത് രാഷ്ട്രീയ സംഘടനകള്‍ മാത്രമല്ല ശ്രമിച്ചതെന്നും രാജ്യവ്യാപകമായി അതിന് ശ്രമം നടന്നെന്നും അദ്ദേഹം ആരോപിച്ചു.

വഖഫ് ബോര്‍ഡ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ കടന്നാക്രമിക്കുന്ന സമീപനമാണ് പിണറായി സ്വീകരിച്ചത്. ആര്‍എസ്എസ് അജണ്ടക്ക് കീഴടങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ സുപ്രീം കോടതിയുടെ പെടലിക്ക് വിഷയം ഇട്ടെന്നും എല്‍ഡിഎഫ് പരാജയപ്പെട്ടില്ലെങ്കില്‍ ഇങ്ങനെ ഒരു പ്രശ്‌നം ഉണ്ടാകുമോ എന്നും അദ്ദേഹം ചോദിച്ചു. പിഎംശ്രീ പദ്ധതി തീരുമാനത്തിന്റെ വക്കിലേക്ക് എത്താന്‍ പോവുകയല്ലേ എന്ന് ചോദിച്ച അദ്ദേഹം ആര്‍എസ്എസിനെ പ്രീണിപ്പിക്കുന്ന നിലയല്ലേ സര്‍ക്കാറിനെന്നും വിമര്‍ശിച്ചു. സര്‍വകലാശാലകളിലെ വി സി നിയമനത്തിലും പിണറായി സര്‍ക്കാരിനെതിരെ വിമര്‍ശനമുയര്‍ത്തി. മുഖ്യമന്ത്രിയുടെ പാനലില്‍ നിന്നാണ് വിസിയെ നിയമിക്കേണ്ടത്. അതിന് ചാന്‍സിലര്‍ ബാധ്യസ്ഥനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൗരത്വം നഷ്ടപ്പെടുമെന്ന ഭീതിയില്‍ കഴിയുന്ന എത്രയോ കുടുംബങ്ങളാണ് രാജ്യത്തുള്ളതെന്നും ബിജെപി അതിന്റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കി പോകുകയാണെന്നും പിണറായി പറഞ്ഞു. അതിന്റെ നടപടിയാണ് ദേശീയ പൗരത്വ രജിസ്റ്റര്‍, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ തുടങ്ങിയവ നിലവില്‍ വന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ രാജ്യത്ത് ഒരു സംസ്ഥാനത്ത് മാത്രം ആ ഭീതിയില്ലായിരുന്നു. അത് കേരളമാണ്, കാരണം ഇവിടെ എല്‍ഡിഎഫ് സര്‍ക്കാരാണ് ആണ് അന്ന് ഭരിച്ചിരുന്നത്. ഇവിടെ അത്തരത്തിലുള്ള ഒരു നിയമവും നടപ്പിലാക്കില്ലെന്ന് തങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. മറ്റ് ഏതെങ്കിലും സംസ്ഥാനത്ത് അത്തരത്തില്‍ ഒരു പ്രഖ്യാപനമുണ്ടായോ എന്നും അദ്ദേഹം ചോദിച്ചു. എസ്ഐആറിലൂടെ വോട്ടര്‍ പട്ടികയില്‍ നിന്ന് ജനങ്ങളുടെ പേര് വെട്ടിമാറ്റുകയാണെന്നും ചൂണ്ടിക്കാട്ടിയ പിണറായി ദശലക്ഷകണക്കിന് പേരുടെ വോട്ടവകാശമാണ് എസ്ഐആറിന്റെ പേരില്‍ ഇല്ലാതായതെന്നും പറഞ്ഞു. എല്ലാ കാലത്തും ശക്തമായ നിലപാട് സ്വീകരിക്കുന്നതാണ് എല്‍ഡിഎഫ് എന്നും എതിര്‍പ്പ് ഉയരണമെങ്കില്‍ സിപിഐഎം വളരണമെന്നും മുന്നേറണമെന്നും പിണറായി വിജയന്‍ പറഞ്ഞു. വിപുലീകൃത സംസ്ഥാന കമ്മിറ്റി പാര്‍ട്ടിക്ക് കൂടുതല്‍ ഊര്‍ജം പകര്‍ന്നതായും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *

Related Post

Tags