
റൊണാൾഡോയ്ക്ക് ഇരട്ടഗോൾ; പോർച്ചുഗലിന് ആദ്യജയം
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോൾ കരുത്തിൽ ലോകകപ്പിൽ പോർച്ചുഗലിന് ആദ്യജയം. എതിരില്ലാത്ത 5 ഗോളിന് ഉസ്ബെക്കിസ്ഥാനെ തോൽപ്പിച്ചു. പരിഹസിച്ചവർക്കും പുച്ഛിച്ചവർക്കുമെല്ലാം മാറി നിൽക്കാം. എല്ലാത്തിനും മറുപടി നൽകാൻ റൊണാൾഡോ കാത്തിരുന്ന ദിവസമെത്തി. ആ ബൂട്ടുകൾ ശബ്ദിച്ചു. ഒന്നല്ല രണ്ട് വട്ടം. നാൽപ്പത്തിയൊന്നുകാര ന്റെ കാൽക്കരുത്തിൽ ഉസ്ബെക്കിസ്ഥാനെ തകർത്തെറിഞ്ഞ് പോർച്ചുഗൽ.

തുടക്കത്തിൽ തലനാരിഴയ്ക്ക് ഗോൾ നഷ്ടമായെങ്കിലും ആറാം മിനിറ്റിൽ കാത്തിരുന്ന നിമിഷം. യാവോ കാൻസലോയുടെ ക്രോസ് റൊണാൾഡോയെ ലക്ഷ്യമാക്കി ബോക്സിലേക്ക്. റോണോയുടെ വലംകാൽ ഷോട്ട് നേരെ വലയിൽ. കൺകുളിർക്കെ കണ്ടു ആ ഐക്കോണിക് സെലിബ്രേഷൻ. ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന ആദ്യതാരം.

17ആം മിനിറ്റിൽ തകർപ്പൻ ഫ്രീകിക്കിലൂടെ നൂനോ മെൻഡസ് ലീഡുയർത്തി. ഒന്നാം പകുതിയവസാനിക്കാൻ മിനിറ്റുകൾ ബാക്കിനിൽക്കെ വീണ്ടും റൊണാൾഡോ മാജിക്. റൊണാൾഡോയ്ക്ക് പാസ്സ് കൊടുക്കുന്നില്ല എന്ന് ആരാധകരുടെ പഴികേട്ട ബ്രൂണോ ഫെർണാണ്ടാസിന്റെ അസിസ്റ്റ്. രണ്ടാംപകുതിയിൽ ഉസ്ബെക്കിസ്ഥാന്റെ സെൽഫ്ഗോളും പകരക്കാരനായിറങ്ങിയ റാഫേൽ ലിയാവോയും പോർച്ചുഗലിന്റെ ഗോൾ പട്ടിക തികച്ചു.








