
ആറ്റുകാലിലെ ആരതിയുടെ മരണം; ഭർത്താവ് അതുലിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. വർക്കല സ്വദേശിയായ ആരതിയുടെ മരണത്തിന് പിന്നാലെ ഇന്നലെ വൈകിട്ടോടു കൂടിയാണ് ഭർത്താവായ അതുലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഫോർട്ട് പൊലീസ് ആണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് അതുലിനെതിരെ ചുമത്തിയിട്ടുള്ളത്. ആറ്റുകാലിലെ വാടകവീട്ടിലാണ് 27കാരിയായ യുവതിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്നാണ് യുവതി ജീവനൊടുക്കിയതെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. യുവതിയുടെ ആത്മഹത്യാ കുറിപ്പിന്റെയും കുടുംബത്തിന്റെ മൊഴിയുടെയും അടിസ്ഥാനത്തിലാണ് അതുലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

ഒന്നരവര്‍ഷം മുന്‍പായിരുന്നു ആരതിയുടേയും അതുലിന്റേയും വിവാഹം. അന്‍പത് പവന്‍ സ്വര്‍ണം വിവാഹ സമയത്ത് കുടുംബം ആരതിക്ക് നല്‍കിയിരുന്നു. അതുല്‍ പല ഘട്ടത്തിലായി ഇത് പണയം വെച്ചു. ഏറ്റവും ഒടുവില്‍ എട്ട് ലക്ഷം രൂപയ്ക്ക് സ്വര്‍ണം വില്‍ക്കുകയും കാര്‍ വാങ്ങുകയും ചെയ്തിരുന്നു. ഇതെല്ലാം ഇരുവരും തമ്മിലുള്ള വഴക്കിന് കാരണമായി. പിന്നീട് പണം ആവശ്യപ്പെട്ട് അതുല്‍ ആരതിയെ ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിച്ചു. ഭര്‍ത്താവ് ശാരീരികമായി ഉപദ്രവിച്ചതിന്റെ ദൃശ്യങ്ങള്‍ ആരതി അമ്മയ്ക്ക് അയച്ചു നല്‍കിയിരുന്നു. അതേസമയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം ഇന്നലെ തന്നെ മൃതദേഹം സംസ്കരിച്ചിരുന്നു.








