
തമിഴ്നാട്ടിൽ ഗോവധം നിരോധിച്ചു; ഉടൻ നടപ്പാക്കണമെന്നും മദ്രാസ് ഹൈക്കോടതി
ചെന്നൈ: തമിഴ്നാട്ടിൽ ഗോവധം നിരോധിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. നിരോധനം ഉടൻ നടപ്പാക്കണമെന്നും നിർദ്ദേശം. ബക്രീദിനോ മറ്റേതെങ്കിലും ദിവസമോ ഒരിടത്തും പശുക്കളെയോ കന്നുകുട്ടികളോയോ കശാപ്പു ചെയ്യുന്നില്ലെന്നു ഉറപ്പാക്കാൻ ജസ്റ്റിസ് ജിആർ സ്വാമിനാഥൻ, ജസ്റ്റിസ് വി ലക്ഷിനാരായണൻ എന്നിവരടങ്ങിയ അവധിക്കാല ബഞ്ച് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും ആവശ്യപ്പെട്ടു. സർക്കാർ നടപടിയെക്കുറിച്ചറിയാൻ കേസ് വെള്ളിയാഴ്ച വാദത്തിനെടുക്കാൻ രജിസ്ട്രിക്കും നിർദ്ദേശം നൽകി.

ഹിന്ദു മക്കൾ കക്ഷി യുവജന വിഭാഗം സെക്രട്ടറി കെ സൂര്യ പ്രശാന്ത് സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് വിധി. ബക്രീദിന് അധികൃതർ അംഗീകരിച്ച സ്ഥലത്തല്ലാതെ പൊതു ഇടങ്ങളിൽ കശാപ്പു ചെയ്യാൻ അനുവദിക്കരുതെന്നായിരുന്നു ഹർജിയിലെ ആവശ്യം.

ശ്രീകൃഷ്ണന്റെ കാലം മുതൽ പശുവിനെ ആരാധിക്കുന്നു. പല മുസ്ലീം രാജാക്കൻമാരും ഗോവധം നിരോധിച്ചിട്ടുണ്ട്. ഗോസംരക്ഷണം ഗാന്ധിജി ഊന്നിപ്പറഞ്ഞിട്ടുണ്ട്. ഇന്ത്യ സ്വാതന്ത്ര്യം നേടിയ ശേഷം നിരവധി സംസ്ഥാനങ്ങൾ ഗോവധം നിരോധിച്ചിട്ടുണ്ട്. അത് കോടതികളും ശരിവച്ചിട്ടുണ്ട്.

ബക്രീദ് ദിനത്തിൽ എല്ലാ മുസ്ലീങ്ങളും പശുക്കളെ ബലിയർപ്പിക്കാറില്ല എന്ന സുപ്രീം കോടതി നിരീക്ഷണം ഹൈക്കോടതി ഉദ്ധരിച്ചു. ഇസ്ലാം മതം സ്വീകരിക്കുന്ന ഒരാൾക്ക് തന്റെ മതവിശ്വാസവും ആശയവും പ്രകടിപ്പിക്കാൻ ബക്രീദിനു പശുവിനെ ബലിയർപ്പിക്കുന്നത് നിർബന്ധിത പ്രവൃത്തിയായിരുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.







