
തിരുവനന്തപുരത്ത് ദളിത് യുവതിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട സംഭവം, വിശദമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ
തിരുവനന്തപുരം: തിരുവനന്തപുരം ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ബസ് ജീവനക്കാരി നേരിട്ട ജാതി അധിക്ഷേപവും വിവേചനവും സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഡോ. ഷിജൂഖാൻ പ്രസിഡൻ്റ് വി. അനൂപ് എന്നിവർ ആവശ്യപ്പെട്ടു. ജാതിവിവേചനത്തിൻ്റെ ഭാഗമായി പട്ടികജാതി വിഭാഗത്തിൽ പെട്ട വനിത ജീവനക്കാരിയെ ജോലിയിൽ നിന്ന് ഒഴിവാക്കിയതും കടുത്ത ജാതി അധിക്ഷേപം നടത്തിയതും ഗൗരവമുള്ള വിഷയമാണ്.

ഉന്നതമായ മനുഷ്യത്വവും മാനവികതയും കുട്ടികളെ പഠിപ്പിക്കേണ്ട സ്ഥാപനങ്ങൾ, പട്ടികജാതി വിഭാഗത്തിൽ പെട്ട ഒരു സ്ത്രീയോട് കാട്ടിയ വിവേചേനം അംഗീകരിക്കാനാവില്ല. ഇന്ത്യൻ ഭരണഘടന പ്രകാരം ജാതി, മതം, ഭാഷ, ലിംഗം, തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വിവേചനം പാടുള്ളതല്ല. പട്ടികജാതി, പട്ടിക വർഗ ജനവിഭാഗങ്ങളുടെ ഉന്നമനവും എല്ലാ തരം വിവേചനത്തിൽ നിന്നും അവർക്ക് പരിരക്ഷയും ഉറപ്പുവരുത്തേണ്ടെന് സ്റ്റേറ്റിൻ്റെ ഉത്താരവാദിത്തമാണ്. ജാതിവിവേചനത്തിനെതിരെ അടിയന്തിര നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാവണമെന്നും ഡിവൈഎഫ്ഐ ഭാരവാഹികൾ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ജാതി അധിക്ഷേപം നേരിട്ട കാര്യങ്ങൾ യുവതി വെളിപ്പെടുത്തിയത്. വിദ്യാലയത്തിലെ സ്കൂൾ ബസ്സിലെ ആയ ജയശ്രീയെയാണ് വിവേചനപരമായി ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. സംഭവത്തിൽ മനംനൊന്ത് ജയശ്രീ മാറനല്ലൂർ പൊലീസിൽ പരാതി നൽകുകയായിരുന്നു. നീ എസ് സി വിഭാഗത്തിൽപ്പെട്ടതല്ലേ എന്ന കാരണത്താൽ ജോലി നൽകില്ല എന്നായിരുന്നു ആക്ഷേപം.

ശരീരത്തിൽ നിന്ന് ദുർഗന്ധം വമിക്കുന്നുവെന്നും ജയശ്രീയ്ക്കെതിരെ സ്കൂൾ അധികൃതർ ആരോപണം ഉന്നയിച്ചതായും വിവരമുണ്ട്. സ്കൂളിലെ വെഹിക്കിൾ കോർഡിനേറ്റർ അഭിലാഷ് ആണ് ഈ പരാതി പറഞ്ഞതെന്നും ജയശ്രീ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.







