
പകുതി കടിച്ച ആപ്പിൾ ജനക്കൂട്ടത്തിലേക്ക് എറിഞ്ഞു; കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാർ വിവാദത്തിൽ
ബെംഗളൂരു: പൊതുപരിപാടിക്കിടെ പകുതി കടിച്ച ആപ്പിൾ ജനക്കൂട്ടത്തിലേക്ക് എറിഞ്ഞ കർണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന്റെ നടപടിയിൽ വിവാദം മുറുകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ, പൊതുവേദിയിലെ മുഖ്യമന്ത്രിയുടെ പെരുമാറ്റത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷമായ ബിജെപി രംഗത്തെത്തി.

കഴിഞ്ഞ ഞായറാഴ്ച സ്വന്തം മണ്ഡലമായ കനകപുരയിൽ നടത്തിയ നന്ദി സൂചക പര്യടനത്തിനിടയിലാണ് വിവാദ സംഭവം ഉണ്ടായത്. ജനക്കൂട്ടത്തിന് നടുവിൽ വെച്ച് ഡി.കെ ശിവകുമാർ ഒരു ആപ്പിൾ കടിക്കുകയും, തുടർന്ന് അതിന്റെ ബാക്കി ഭാഗം ജനങ്ങൾക്ക് നേരെ എറിയുകയുമായിരുന്നു.

സംഭവം വിവാദമായതോടെ, കോൺഗ്രസിന്റെ മനോഭാവത്തിലേക്കുള്ള ഒരു കണ്ണാടിയാണിതെന്ന് ബിജെപി വിമർശിച്ചു. “നിങ്ങളെ അധികാരത്തിലേറ്റിയ, ജനങ്ങൾക്കുനേരെ ഭക്ഷണാവശിഷ്ടം എറിയുന്നത് ഒരു തമാശയല്ല, ഇത് കോൺഗ്രസ് ചിന്താഗതിയുടെ കണ്ണാടിയാണ്. ബഹുമാനം വാക്കുകളിലല്ല, പെരുമാറ്റത്തിലാണ് കാണേണ്ടത്. ജനങ്ങൾ ഭിക്ഷയല്ല ചോദിക്കുന്നത്, മറിച്ച് ആത്മാഭിമാനമാണ്. ബഹുമാനത്തിന് പകരം അഹങ്കാരമാണ് കാണിക്കുന്നതെങ്കിൽ ജനങ്ങൾ അതിന് മറുപടി നൽകുക തന്നെ ചെയ്യും,” ബിജെപി സോഷ്യൽ മീഡിയയിൽ കുറിച്ചു.

അതേസമയം, പര്യടനത്തിന് ശേഷം, മണ്ഡലത്തിലെ ജനങ്ങൾ തനിക്ക് നൽകിയ പിന്തുണയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് ശിവകുമാർ എക്സിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. “നിങ്ങൾ എന്നെ 8 തവണ നിയമസഭയിലേക്ക് തിരഞ്ഞെടുത്തു. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളോടെയും, പിന്തുണയോടെയും, വോട്ടുകളോടെയും… സംസ്ഥാനത്തെ ജനങ്ങളെ സേവിക്കാനുള്ള അവസരം നിങ്ങൾ എനിക്ക് നൽകി. ഈ അവസരം എന്റേതല്ല, നിങ്ങളുടേതാണ്,” അദ്ദേഹം കുറിച്ചു.







