
‘അച്ഛൻ്റെ ചിതക്ക് മുന്നിൽ നിൽക്കുമ്പോൾ ഇരച്ചുകയറിയവരോടുള്ള ചന്തുവിന്റെ പ്രതികരണം സ്വാഭാവികം’:എ എ റഹിം
തിരുവനന്തപുരം: നടന്‍ സലിം കുമാറിന്റെ അന്ത്യകര്‍മങ്ങള്‍ക്കിടെ ഓണ്‍ലൈന്‍ ഹാന്‍ഡിലുകളോട് രൂക്ഷമായി പ്രതികരിച്ച മകനും നടനുമായ ചന്തുവിനെ പിന്തുണച്ച് ഡിവൈഎഫ്‌ഐ അഖിലേന്ത്യ അധ്യക്ഷന്‍ എ എ റഹിം എംപി. അച്ഛന്റെ ചിതയ്ക്ക് മുന്നില്‍ നില്‍ക്കുന്ന അതിവൈകാരിക നിമിഷത്തില്‍ പോലും ക്യാമറകളുമായി ഇരച്ചുകയറിയവരോടുള്ള ചന്തുവിന്റെ പ്രതികരണം സ്വാഭാവികമാണെന്നും ഏതൊരാളും അങ്ങനെയേ പ്രതികരിക്കൂവെന്നും റഹിം എംപി പറഞ്ഞു.

കയ്യിലൊരു മൊബൈല്‍ ഫോണും മൈക്കുമുണ്ടെന്ന് കരുതി മാന്യതയുടെ സകല അതിര്‍വരമ്പുകളും ലംഘിക്കാന്‍ ഇവര്‍ക്ക് ആരാണ് അനുവാദം നല്‍കിയതെന്നും എ എ റഹിം ചോദിച്ചു. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സ്വീകരിച്ചുപോരുന്ന സമീപനം അങ്ങേയറ്റം സ്ത്രീവിരുദ്ധവും വ്യക്തിസ്വാതന്ത്ര്യത്തിന് മേലുള്ള നഗ്‌നമായ കടന്നുകയറ്റവുമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു ചടങ്ങിനെത്തുന്ന സ്ത്രീകളുടെ വസ്ത്രധാരണം, അവരുടെ ശരീരഭാഷ, സങ്കടത്തിലോ ആഹ്ലാദത്തിലോ അവര്‍ നിയന്ത്രണം വിട്ടുപോകുന്ന നിമിഷങ്ങള്‍ ഇതിലൊക്കെ എവിടെയെങ്കിലും അല്‍പം ‘ക്ലിക്ക് ബൈറ്റ്’ ഒളിച്ചിരിപ്പുണ്ടോ എന്ന് നോക്കി നടക്കുന്ന കഴുകന്‍ കണ്ണുകളായി ഇവര്‍ മാറിയിരിക്കുന്നു. സ്ത്രീകളുടെ അന്തസ്സിനെ അല്‍പ്പം പോലും മാനിക്കാതെ അവരുടെ അനുവാദമില്ലാതെ ക്യാമറകള്‍ മുഖത്തേക്ക് തള്ളിത്തുറന്ന് കയറ്റുന്നതും വഷളന്‍ തമ്പ്‌നൈലുകള്‍ യൂട്യൂബില്‍ വ്യൂസ് വില്‍ക്കുന്നതും ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. അത്തരം കണ്ടന്റുകളെ സ്വീകരിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു ‘പ്രേക്ഷക’ സമൂഹമിവിടെയുണ്ട് എന്നതും ഏറെ നിരാശപ്പെടുത്തുന്ന കാര്യമാണ്’, എംപി പറഞ്ഞു.








