
‘മലയാളിക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത മുഖവും ചിരിയും’; സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി
കൊച്ചി: അന്തരിച്ച സിനിമാ താരം സലിം കുമാറിന് അന്ത്യാഞ്ജലി അർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. രാവിലെ 11. 30 ഓടെയാണ് മുഖ്യമന്ത്രി പറവൂർ ടൗൺഹാളിലെത്തി സലിം കുമാറിന് അന്തിമോപചാരം അർപ്പിച്ചത്. തുടർന്ന് സലിം കുമാറിന്റെ ഭാര്യ, മക്കളായ ചന്തു, ആരോമൽ എന്നിവരുമായി മുഖ്യമന്ത്രി വി ഡി സതീശൻ സംസാരിച്ചു. സലിംകുമാറുമായി അടുത്ത സൗഹൃദബന്ധമാണ് വി ഡി സതീശൻ പുലർത്തിയിരുന്നത്. തന്റെ കൂടപ്പിറപ്പിനെയാണ് നഷ്ടമായതെന്ന് വി ഡി സതീശൻ അനുസ്മരിച്ചിരുന്നു.

സലിം കുമാറുമായി വലിയ ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. ഏതു തിളച്ചുമറിഞ്ഞ കാലാവസ്ഥയിലും ഉറച്ച രാഷ്ട്രീയബോധ്യമുള്ള സുഹൃത്തായിരുന്നു സലിം കുമാർ എന്നതിൽ തനിക്ക് അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഇത്ര പെട്ടെന്ന് ഇങ്ങനെ വിടപറയുമെന്ന് കരുതിയിരുന്നില്ല. സലിം കുമാറിന്റെ കുടുംബം എന്നത് എന്റെ കുടുംബം കൂടിയാണ്. ആ കുടുംബത്തെ എന്നും ചേർത്തു നിർത്തുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.

പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിനു വെച്ച സലിം കുമാറിന്റെ മൃതദേഹത്തിൽ ആയിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്. സാംസ്കാരികമന്ത്രി പി സി വിഷ്ണുനാഥ് ടൗൺഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു.

ഹൈബി ഈഡൻ എംപി, ബെന്നി ബംഹനാൻ എംപി, രമേശ് പിഷാരടി എംഎൽഎ, സംവിധായകരായ കമൽ, പ്രിയനന്ദൻ, നടന്മാരായ ജയറാം, ടിനി ടോം, ബിബിൻ ജോർജ്, സൗബിൻ ഷാഹിർ, നവ്യ നായർ തുടങ്ങി സിനിമാ, സാംസ്കാരിക പ്രവർത്തകർ ടൗൺഹാളിലെത്തി അന്ത്യോപചാരം അർപ്പിച്ചു.







