Vazhchayugam

Live News

28.3°C
  • Kottayam
June 13, 2026
Follow Us:
VazhchayugamBlogCrimeദ്രാവിഡ രാഷ്ട്രീയത്തിലെ വെള്ളിത്തിര വിപ്ലവം: വിജയ് എന്ന പുതിയ രാഷ്ട്രീയ സമവാക്യം

ദ്രാവിഡ രാഷ്ട്രീയത്തിലെ വെള്ളിത്തിര വിപ്ലവം: വിജയ് എന്ന പുതിയ രാഷ്ട്രീയ സമവാക്യം

ചെന്നൈ: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ സിനിമയെ ഇത്രമേൽ ഗാഢമായി പുൽകിയ മറ്റൊരു ഭൂപ്രദേശം ലോകത്തുതന്നെ ഉണ്ടാകില്ല. തമിഴ്‌നാടിന്റെ അറുപത് വർഷത്തെ ചരിത്രം പരിശോധിച്ചാൽ അത് വെറും രാഷ്ട്രീയ പോരാട്ടങ്ങളല്ല, മറിച്ച് സിനിമാശാലകളിൽ രൂപംകൊണ്ട ആരാധനാക്രമങ്ങളെ വോട്ടുകളാക്കി മാറ്റിയ മാന്ത്രികതയുടെ കഥ കൂടിയാണെന്ന് വ്യക്തമാകും. തമിഴക വെട്രി കഴകത്തിലൂടെ വിജയ് ഇപ്പോൾ ശ്രമിക്കുന്നത് ഈ ചരിത്രത്തിന്റെ ഏറ്റവും പുതിയതും എന്നാൽ വ്യത്യസ്തവുമായ ഒരു അധ്യായം രചിക്കാനാണ്. ആദ്യ അങ്കത്തിൽ തന്നെ അധികാരത്തിലേറിയ എൻ.ടി. രാമറാവുവിന്റെയും അസം ഗണ പരിഷത്തിന്റെയും പാത പിന്തുടരുന്ന വിജയ്, തമിഴ് രാഷ്ട്രീയത്തിലെ പരമ്പരാഗത ദ്വന്ദ്വങ്ങളെ എപ്രകാരം മറികടക്കുന്നു എന്നത് സൂക്ഷ്മമായ വിശകലനം അർഹിക്കുന്നു.

തമിഴ് രാഷ്ട്രീയവും സിനിമയും തമ്മിലുള്ള ബന്ധം കേവലം താരപ്രഭയിൽ അധിഷ്ഠിതമല്ല, മറിച്ച് അത് ദ്രാവിഡ പ്രസ്ഥാനത്തിന്റെ വളർച്ചയുടെ നട്ടെല്ലായിരുന്നു. സി.എൻ. അണ്ണാദുരൈയും എം. കരുണാനിധിയും സിനിമാ സംഭാഷണങ്ങളിലൂടെയും തിരക്കഥകളിലൂടെയുമാണ് ദ്രാവിഡ രാഷ്ട്രീയം ജനങ്ങളിലേക്ക് എത്തിച്ചത്. പിന്നീട് ഈ ആശയങ്ങളുടെ ബിംബമായി എം.ജി. രാമചന്ദ്രൻ എന്ന എംജിആർ പരിണമിച്ചു. സിനിമയിലെ രക്ഷകൻ യഥാർത്ഥ ജീവിതത്തിലും രക്ഷകനായി മാറുമെന്ന വിശ്വാസം തമിഴ് വോട്ടർമാരുടെ ഉപബോധമനസ്സിൽ ഇക്കാലത്താണ് വേരുറപ്പിച്ചത്. ജയലളിതയിലൂടെയും വിജയകാന്തിലൂടെയും ഈ പാരമ്പര്യം തുടർന്നെങ്കിലും, അവരെല്ലാവരും ഒന്നെങ്കിൽ നിലവിലുള്ള വലിയ പ്രസ്ഥാനങ്ങളുടെ ഭാഗമായാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്, അല്ലെങ്കിൽ ദ്രാവിഡ രാഷ്ട്രീയത്തിന്റെ ചട്ടക്കൂടിനുള്ളിൽ നിന്നാണ് സംസാരിച്ചത്. ഇവിടെയാണ്വിജയ് തന്റെ രാഷ്ട്രീയ പരീക്ഷണത്തിലൂടെ വഴിമാറി നടക്കുന്നത്.

വിജയിന്റെ രാഷ്ട്രീയ പ്രവേശനം കൃത്യമായ ഒരു പ്ലാനിംഗിന്റെ ഫലമാണ്. തമിഴ്‌നാട് രാഷ്ട്രീയത്തെ പതിറ്റാണ്ടുകളായി ഭരിക്കുന്ന ഡിഎംകെ, എഐഎഡിഎം.കെ എന്നീ രണ്ട് വൻശക്തികൾക്ക് പിന്നാലെ പോകാൻ അദ്ദേഹം തയ്യാറായില്ല. പകരം, ദ്രാവിഡ രാഷ്ട്രീയത്തിന് തമിഴ് മണ്ണിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വീര്യം വീണ്ടെടുക്കാനെന്നോണം ‘തമിഴക വെട്രി കഴകം’ എന്ന സ്വതന്ത്ര പ്ലാറ്റ്‌ഫോം രൂപീകരിച്ചു. ഇതിലൂടെ ഡിഎംകെ മുന്നോട്ടുവെക്കുന്ന കുടുംബ രാഷ്ട്രീയത്തെയും ബിജെപിയുടെ ദേശീയതയെയും ഒരേപോലെ എതിർക്കുന്ന ഒരു ‘മൂന്നാം പാത’ വെട്ടിത്തെളിക്കാനായതാണ് വിജയിനെ വ്യത്യസ്തനാക്കുന്നത്. തന്റെ സിനിമകളിൽ ഉടനീളം കെട്ടിപ്പടുത്ത ‘സാധാരണക്കാരന്റെ പ്രതിനിധി’ എന്ന പ്രതിച്ഛായയെ യാതൊരുവിട്ടുവീഴ്ചയുമില്ലാതെ രാഷ്ട്രീയത്തിലേക്ക് സന്നിവേശിപ്പിക്കാൻ കഴിഞ്ഞതും വിജയ്‌യുടെ നേട്ടമായി വിലയിരുത്താം.

എൻ ടി രാമറാവു ആന്ധ്രാപ്രദേശിൽ തെലുഗു ആത്മാഭിമാനം എന്ന മുദ്രാവാക്യമുയർത്തി മാസങ്ങൾക്കുള്ളിൽ ഭരണം പിടിച്ചെടുത്തതിന് സമാനമായ ഒരു തരംഗം സൃഷ്ടിക്കാൻ വിജയ് തന്റെ ഫാൻസ് അസോസിയേഷനുകളെ രാഷ്ട്രീയ കേഡറുകളായി പരിവർത്തനം ചെയ്തു. അസം ഗണ പരിഷത്ത് വിദ്യാർത്ഥി സമരങ്ങളിലൂടെ പ്രാദേശിക വികാരം ആളിപ്പടർത്തി അധികാരത്തിലെത്തിയതും ആം ആദ്മി പാർട്ടി ഭരണവിരുദ്ധ വികാരത്തെ പ്രായോഗിക രാഷ്ട്രീയമായി മാറ്റിയതും വിജയിന്റെ തന്ത്രങ്ങളിൽ നിഴലിക്കുന്നുണ്ട്. സിനിമയിലെ പാട്ടുകളിലൂടെയും പഞ്ച് ഡയലോഗുകളിലൂടെയും അദ്ദേഹം വർഷങ്ങളായി നടത്തിയ ‘രാഷ്ട്രീയ റിഹേഴ്സലുകൾ’ ഇപ്പോൾ വോട്ടുകളായി മാറുന്നത് തമിഴ്‌നാട് രാഷ്ട്രീയം ഒരു പുതിയ പരിണാമത്തിലേക്ക് കടക്കുന്നു എന്നതിൻറെ സൂചനയാണ്.

ദ്രാവിഡ രാഷ്ട്രീയത്തിന്റെ അന്തസ്സത്ത കൈവിടാതെ തന്നെ, അതിലെ ജീർണ്ണതകളെ ഒഴിവാക്കി ഒരു പുതിയ ഭരണക്രമം വാഗ്ദാനം ചെയ്യുന്നതിലാണ് വിജയിന്റെ വിജയം. പഴയ തലമുറയിലെ നേതാക്കൾ സിനിമയെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിച്ചപ്പോൾ, വിജയ് രാഷ്ട്രീയത്തെ തന്നെ ഒരു സിനിമയുടെ ക്ലൈമാക്സ് പോലെ നാടകീയവും എന്നാൽ ജനപ്രിയവുമായ രീതിയിൽ അവതരിപ്പിക്കുന്നു. തമിഴ്‌നാട്ടിലെ യുവാക്കൾക്കിടയിൽ വിജയിനുള്ള സ്വാധീനം ദ്രാവിഡ പാർട്ടികളുടെ അടിത്തറ ഇളക്കാൻ പോന്നതാണ്. സിനിമാ സ്ക്രീനിലെ ‘ദളപതി’ ഭരണസിംഹാസനത്തിലെത്തിയാൽ, അത് തമിഴ് രാഷ്ട്രീയവും സിനിമയും തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട പ്രണയത്തിന്റെ ഏറ്റവും പുതിയ വിജയഗാഥയായി മാറും.

Leave a Comment

Your email address will not be published. Required fields are marked *

Related Post