
ലൈംഗിക അതിക്രമകേസ്; സംവിധായകൻ രഞ്ജിത്ത് കുറ്റക്കാരനെന്ന് കുറ്റപത്രം
കൊച്ചി: ലൈംഗിക അതിക്രമകേസിൽ സംവിധായകൻ രഞ്ജിത്ത് കുറ്റക്കാരനെന്ന് കുറ്റപത്രം. രഞ്ജിത്തിനെതിരെ തെളിവുകൾ ഉണ്ടെന്നാണ് കണ്ടെത്തൽ. കുറ്റപത്രം സമർപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ലഭിച്ചു. രണ്ടര മാസത്തെ അന്വേഷണത്തിന് ഒടുവിലാണ് സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ കേസിൽ അന്വേഷണസംഘം കുറ്റപത്രം തെയ്യാറാക്കിയത്.

ഉദയംപേരൂർ എസ് എച്ച് ഒയ്ക്ക് ആയിരുന്നു അന്വേഷണ ചുമതല. കുറ്റപത്രം കോടതിയിൽ സമർപ്പിക്കാൻ ഉന്നത പോലീസ് ഉദ്യോഗസ്ഥർ അനുമതി നൽകി. ഫോർട്ട് കൊച്ചിയിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ച് കാരവാനിലേക്ക് വിളിച്ചുവരുത്തിയശേഷം സംവിധായകൻ അപമര്യാദയായി പെരുമാറിയെന്നാണ് പെൺകുട്ടിയുടെ മൊഴി.

രഞ്ജിത്തിനെതിരെ സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും കണ്ടെത്താനായെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഈ വർഷം മാർച്ച് 28 ആം തീയതിയാണ് പരാതി ലഭിക്കുന്നത്. പിന്നാലെ എറണാകുളം നോർത്ത് വനിതാ സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. തൊടുപുഴയിൽ വെച്ച് രഞ്ജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. കേസിൽ രഞ്ജിത്ത് ജാമ്യത്തിലാണ്.








