
സ്‌ത്രീകൾക്ക് ഓർഡിനറിയിൽ ഇന്നുമുതൽ സൗജന്യ യാത്ര; ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സ്‌ത്രീകൾക്ക് കെഎസ്‌ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യയാത്ര അനുവദിക്കുന്ന പ്രിയദർശിനി പദ്ധതി ആരംഭിച്ചു. തമ്പാനൂർ ബസ് ടെർമിനലിൽ മുഖ്യമന്ത്രി വി ഡി സതീശൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

പുരുഷന്മാർക്ക് സൗജന്യം നൽകിയാൽ ആ പണം വീട്ടിലെത്തില്ല. ആ പണം എവിടെ പോകുമെന്ന് ഏവർക്കും അറിയാം. ആ പണം പക്ഷേ സർക്കാരിന് കിട്ടും. സ്ത്രീകൾക്ക് സൗജന്യം ലഭിച്ചാൽ ആ പണം സമ്പാദ്യമാകും എന്നാണ് ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത്.

ട്രാൻസ്ജെൻഡർ വ്യക്തികൾക്കും സൗജന്യമായി യാത്രചെയ്യാം. യാത്ര അനുവദിക്കുന്ന ബസുകളുടെ മുന്നിലും വശങ്ങളിലും പ്രത്യേകം സ്റ്റിക്കർ പതിക്കും. 3125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുകയെന്ന് കെഎസ്ആർടിസി അവകാശപ്പെടുന്നെങ്കിലും കണക്കിൽ പൊരുത്തക്കേടുണ്ട്.

ഓർഡിനറി ബസുകളിൽ യാത്ര ചെയ്യുന്ന സ്‌ത്രീകള്‍ സീറോ ടിക്കറ്റ് നിർബന്ധമായും എടുക്കണം. സൗജന്യ ടിക്കറ്റെടുത്തില്ലെങ്കിൽ അതിന് 500 രൂപ പിഴയിടാക്കും. അനുവദനീയമായ പരിധിയിൽ കൂടുതൽ ലഗേജ് ഉണ്ടെങ്കിൽ അതിനും ടിക്കറ്റെടുക്കണം.







