
‘ഫ്രീ യാത്ര’യിൽ ‘സീറ്റില്ല’! കെഎസ്ആർടിസിയിൽ നിൽക്കേണ്ട അവസ്ഥ
കോഴിക്കോട്: കെഎസ്ആർടിസി ബസുകളിൽ ഇപ്പോൾ സീറ്റ് കിട്ടുന്നത് ലോട്ടറി അടിക്കുന്നതു പോലെയായി! പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി വന്നതോടെ ബസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണം കുത്തനെ ഉയർന്നു. അതോടെ സീറ്റിനായി ചെറിയ ‘മത്സര പരീക്ഷ’ തന്നെ വേണമെന്ന് യാത്രക്കാർ പറയുന്നു.

പുരുഷന്മാർക്കും സീറ്റ് സംവരണം വേണമെന്ന ആവശ്യവുമായി അഖില കേരള ബസ് യാത്രിക അസോസിയേഷൻ രംഗത്തെത്തി. മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും നിവേദനം നൽകിയ സംഘടന, കെഎസ്ആർടിസിയിലും സ്വകാര്യ ബസുകളിലും പുരുഷ യാത്രക്കാർക്കും പ്രത്യേക സംവരണ സീറ്റുകൾ വേണമെന്നാണ് ആവശ്യം.

സ്ത്രീ യാത്രികരുടെ എണ്ണം വർധിച്ചതോടെ ദിവസേന യാത്ര ചെയ്യുന്നവർ, ദീർഘദൂര യാത്രക്കാർ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്കും സീറ്റ് കിട്ടാൻ കഷ്ടപ്പാടായെന്നാണ് അസോസിയേഷൻ പറയുന്നത്. ചിലപ്പോൾ ‘ഇരിക്കാനല്ല, പിടിച്ചുനിൽക്കാനാണ് ബസ് യാത്ര‘ എന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ എത്തുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

നിലവിൽ സ്ത്രീകൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് സംവരണം നിലവിലുണ്ടെങ്കിലും പുരുഷന്മാർക്ക് പ്രത്യേക സീറ്റുകൾ ഇല്ലാത്തത് അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുവെന്നാണ് വാദം. ഹെർണിയ, നടുവേദന, ഹൃദ്രോഗം, ശ്വാസകോശ പ്രശ്നങ്ങൾ തുടങ്ങിയ പുറമേ കാണാനാകാത്ത ആരോഗ്യ പ്രശ്നങ്ങൾ ഉള്ള പുരുഷന്മാർക്കും ഒറ്റ നിൽപ്പിൽ നീണ്ടു നിൽക്കുന്ന യാത്ര വലിയ ബുദ്ധിമുട്ടാകുന്നുവെന്നും നിവേദനത്തിൽ പറയുന്നു.







