
രാജ്യത്തെ 170 മണ്ഡലങ്ങൾ വിഭജിക്കണം, ആകെ ലോക്സഭ സീറ്റ് 824 ആകും, പുതിയ നിർദേശം
ന്യൂഡൽഹി: ലോക്‌സഭാ മണ്ഡലങ്ങളുടെ പുനർനിർണയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗൺസിലിന്റെ സുപ്രധാന ശുപാർശകൾ. നിലവിലെ വലിയ 170 ലോക്‌സഭാ മണ്ഡലങ്ങൾ വിഭജിക്കണം. 59 മണ്ഡലങ്ങൾ രണ്ടായിട്ടും 111 മണ്ഡലങ്ങൾ മൂന്നായും വിഭജിക്കാനുമാണ് ശുപാർശ ചെയ്തിട്ടുള്ളത്. സാമ്പത്തിക ഉപദേശക കൗൺസിൽ അംഗങ്ങളായ ഷാമി രവിയും മുദിത് കപൂറും ചേർന്നാണ് ഈ നിർദേശം തയ്യാറാക്കിയിട്ടുള്ളത്.

പുതിയ നിർദേശ പ്രകാരം 543 മണ്ഡലങ്ങൾ ഉള്ളത് 824 മണ്ഡലങ്ങളായി വർധിക്കും. പുതിയ നിർദ്ദേശം നടപ്പിലായാൽ കേരളത്തിലെ ലോക്‌സഭാ സീറ്റുകളുടെ എണ്ണം നിലവിലെ 20-ൽ നിന്ന് 30 ആകും. തമിഴ്‌നാട്ടിലെ മണ്ഡലങ്ങളുടെ എണ്ണം 59 ആയും, കർണാടകയിൽ 28-ൽ നിന്ന് 42 ആയും, തെലങ്കാനയിൽ 17-ൽ നിന്ന് 28 ആയും ഉയരും. ആന്ധ്രാപ്രദേശിലെ സീറ്റുകൾ 25-ൽ നിന്ന് 38 ആയും വർധിക്കും.

ഉത്തർപ്രദേശിലെ മണ്ഡലങ്ങൾ 80-ൽ നിന്ന് 120 ആകും. മഹാരാഷ്ട്രയിൽ 48-ൽ നിന്ന് 72 ആയും വർധിക്കുമെന്ന് ശുപാർശ വ്യക്തമാക്കുന്നു. ജനസംഖ്യാടിസ്ഥാനത്തിൽ മാത്രം മണ്ഡല പുനർനിർണയം നടത്തിയാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് വലിയ സീറ്റ് നഷ്ടം ഉണ്ടാകുമെന്ന ആശങ്കയുണ്ട്. ഇത് പരിഹരിക്കുക ലക്ഷ്യമിട്ടാണ് യൂണിഫോം പാറ്റേണിന് പകരം വലിയ മണ്ഡലങ്ങളെ വിഭജിക്കുക എന്ന പുതിയ നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.








