
തമിഴ്‌നാട് മോഡലിൽ കേരളത്തിലും വേരുറപ്പിക്കാൻ ടിവികെ; സജീവമാകാൻ ആരാധകർ
പാലക്കാട്: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ അത്യുജ്വല വിജയത്തിന് പിന്നാലെ കേരളത്തിലും വേരുറപ്പിക്കാൻ ദളപതി വിജയ്‌യുടെ പാർട്ടി. തമിഴക വെട്രി കഴഗത്തിൻ്റെ സംസ്ഥാനത്തെ ആദ്യ യോഗം പാലക്കാട് ചേർന്നു. കേരളത്തിൽ സംഘടനാ സംവിധാനം ശക്തിപ്പെടുത്തുകയാണ് പാർട്ടിയുടെ പ്രധാന ലക്ഷ്യം.

തമിഴ്നാട്ടിൽ വലിയ രാഷ്ട്രീയ മുന്നേറ്റമാണ് ടിവികെ ഉണ്ടാക്കിയത്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തും പ്രവർത്തനം സജീവമാക്കാൻ പാർട്ടി ലക്ഷ്യമിടുന്നത്. ആദ്യ പടിയായി പാലക്കാട് യോഗം ചേർന്നു. കേരളത്തിൽ ഏറ്റവുമധികം വിജയ് ആരാധകരുള്ള ജില്ലയാണ് പാലക്കാട്. ഇതാണ് ആദ്യ യോഗത്തിന് ഇവിടം തെരഞ്ഞെടുക്കാൻ കാരണം. കൂടുതൽ വിപുലമായ യോഗങ്ങൾ വരും ദിവസങ്ങളിൽ സംസ്ഥാനത്ത് നടക്കും.

വിജയ് ഫാൻസ് അസോസിയേഷൻ ഭാരവാഹികളാണ് ഈ യോഗത്തിൽ പങ്കെടുത്തത്. ഫാൻസ് അസോസിയേഷൻ അംഗങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കുകയാണ് ആദ്യ ലക്ഷ്യം. ഇരുനൂറോളം പ്രതിനിധികൾ പാലക്കാട്ടെ യോഗത്തിൽ പങ്കെടുത്തു. വളരെ വേഗം തന്നെ സംസ്ഥാന വ്യാപകമായി ജനങ്ങളിലേക്ക് എത്തുന്ന പ്രവർത്തനങ്ങൾ ടിവികെ ആരംഭിക്കും. എല്ലാ മണ്ഡലങ്ങളിലും കമ്മിറ്റികൾ രൂപീകരിക്കാനാണ് നിലവിലെ നീക്കം. മുതിർന്ന നേതാക്കൾക്ക് ഇതിനായി പ്രത്യേക ചുമതലകൾ നൽകും.
സംസ്ഥാനത്ത് എല്ലാ വാർഡുകളിലും കമ്മിറ്റികൾ ഉടൻ രൂപീകരിക്കും. ഇതിലൂടെ ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുകയാണ് ടിവികെ ലക്ഷ്യമിടുന്നത്. കൂടുതൽ വനിതകളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ പദ്ധതിയുണ്ട്. വരും ദിവസങ്ങളിൽ മറ്റ് ജില്ലകളിലും സമാനമായ യോഗങ്ങൾ ചേരും. ഇതിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തിലാണ്.

ചെന്നൈ കേന്ദ്രീകരിച്ചാകും കേരളത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. ഇതിനായി പ്രത്യേക ഉന്നതതല സമിതിയെ നിയോഗിച്ചേക്കും. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മത്സരിക്കാൻ പാർട്ടിക്ക് പദ്ധതിയുണ്ട്. മികച്ച മുന്നേറ്റം ഉണ്ടാകുമെന്നാണ് പ്രവർത്തകരുടെ വലിയ പ്രതീക്ഷ. തമിഴ്നാട്ടിലെ മാതൃകയിൽ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ചുവടുറപ്പിക്കാനാണ് ടിവികെ സംഘാടകർ ശ്രമിക്കുന്നത്. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ പാർട്ടി നേതൃത്വം കൃത്യമായി പഠിച്ചു വരികയാണ്.







