
ആകാശപാത പുനർ ജനിക്കുമോ..? വിഡിയുടെ ബജറ്റിൽ കോട്ടയത്തിന് മികച്ച പരിഗണന
കോട്ടയം: മുഖ്യമന്ത്രി വി ഡി സതീശന് അവതരിപ്പിച്ച 2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. ഭരണകക്ഷിയുടെ രാഷ്ട്രീയ സമ്മര്‍ദ്ദം മൂലം നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ നിര്‍മ്മാണം പുനരാരംഭിക്കും എന്നതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം. ആകാശപ്പാതയുടെ നിര്‍മ്മാണത്തിനായി പതിനഞ്ചു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

വർഷങ്ങളായി നഗര മധ്യത്തിൽ പാതിപൂർത്തിയായ ഈ പദ്ധതി തുടർച്ചയില്ലാത്ത അവസ്ഥയിലായിരുന്നു നിലനിന്നത് നഗരത്തിലെ ഗതാഗത കുരുക്കിൽ പെടാതെ കാൽ നടക്കാർക്ക് റോഡിന് മറുഭാഗത്തേക്ക് കടക്കുവാൻ വേണ്ടി യുഡിഎഫ് സർക്കാരിൻ്റെ കാലത്താണ് ആകാശപാത പദ്ധതി അന്ന് മന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷണൻ കൊണ്ട് വന്നത്.
പണി തുടങ്ങി വെച്ചെങ്കിലും എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയപ്പോൾ നിർമ്മാണം നിലച്ചു.

പദ്ധതി പൊളിച്ച് നീക്കണമെന്ന് പൊതുതാത്പര്യ ഹർജി സ്വകാര്യ വ്യക്തി നൽകിയതോടെ പദ്ധതി നോക്ക് കുത്തിയായി മാറി. 10 വർഷത്തെ എൽഡിഎഫ് ഭരണം പദ്ധതിയെ ചവിട്ടിയൊകുതിയെന്ന് അന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ആരോപിചിരുന്നു. ഭരണ മാറ്റം വന്നതോടെ പദ്ധതി പൂർത്തിയാകുമെന്ന പ്രതീക്ഷയിലാണ് നഗരവാസികൾ.
കോട്ടയം മുനിസിപ്പല്‍ മേഖലയില്‍ ഐടി പാര്‍ക്ക് നിര്‍മ്മാണത്തിനുള്ള പദ്ധതി അംഗീകരിക്കുകയും പ്രാരംഭ പ്രവര്‍ത്തനത്തിനുള്ള തുക വകയിരുത്തുകയും ചെയ്തിട്ടുണ്ട്. നിലച്ചു പോയ ചിങ്ങവനം സ്പോര്‍ട്സ് കോംപ്ലക്സിൻ്റെ നിര്‍മ്മാണവും പുനരാരംഭിക്കുന്നതിനായി അനുമതി ലഭിച്ചിട്ടുണ്ട്. കഞ്ഞിക്കുഴി ഫ്ലൈഓവര്‍ നിര്‍മ്മാണം ബജറ്റില്‍ അംഗീകരിച്ചിട്ടുണ്ട്. നെഹറു സ്റ്റേഡിയം നവീകരിക്കുന്നതിനുള്ള പദ്ധതിയും ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

വടവാതൂര്‍-കളത്തിപ്പടി-പൊന്‍പള്ളി റോഡിന് ഒരു കോടി രൂപയാണ് വകയിരുത്തിയത്. കോട്ടയം – കച്ചേരിക്കടവ്, ചവിട്ടുവരി-മോസ്കോ ജംഗ്ഷന് റോഡ്, കുമാരനല്ലൂര്‍ വടക്കേനട പാലം, കോട്ടയം ചന്തക്കവല ML റോഡ്, മണിപ്പുഴ കാക്കൂര്‍ ലിങ്ക് റോഡ്, തിരുവാറ്റാ-എസ്.എച്ച് മൗണ്ട്-നാട്ടാശ്ശേരി റോഡ്, പനച്ചിക്കാട്-ഇരവിനല്ലൂര്‍ റോഡ്, മനോരമ ജംഗ്ഷന്-ഈരയില്‍ കടവ്-മണിപ്പുഴ ലിങ്ക് റോഡ്, അറുപുഴ-പാറേച്ചാല്‍ ജട്ടി റോഡ്, കുമാരനല്ലൂര്‍-കുടമാളൂര്‍ റോഡ് എന്നിവയുടെ നിര്‍മ്മാണവും നവീകരണവും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കോട്ടയം പിഡബ്ല്യൂ ഓഫീസ് കെട്ടിടത്തിൻ്റെ നിര്‍മ്മാണത്തിനും തിരുനക്കര മിനി സിവില്‍ സ്റ്റേഷൻ്റെ ബി സി ബ്ലോക്കുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനും ബജറ്റില്‍ അനുമതിയുണ്ട്. നിര്‍മ്മാണം നിലച്ചു പോയിരുന്ന നട്ടാശ്ശേരി-സൂര്യകാലടി റഗുലേറ്റര്‍ കം ബ്രിഡ്ജിൻ്റെ നിര്‍മ്മാണം പുനരാരംഭിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്
പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷം കോട്ടത്ത് വികസനത്തിൻ്റെ വസന്തകാലം മടങ്ങിയെത്തുകയാണ്.







