
‘അമേരിക്കയുടെ അനുസരണയുള്ള വേലക്കാരൻ’; ഇന്ത്യൻ നാവികരുടെ മരണത്തിൽ മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജൂൺ 10-ന് ഗൾഫ് മേഖലയിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ അമേരിക്കൻ മിസൈലാക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെതിരെയാണ് രാഹുൽ രംഗത്തെത്തിയത്.

ഒരു സ്വതന്ത്ര രാജ്യം ഒരിക്കലും ഇത്തരം കാര്യങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. എന്നാൽ നമ്മുടെ വിധേയനായ പ്രധാനമന്ത്രി മൗനത്തിലാണ്. അദ്ദേഹം ഒരു അനുസരണയുള്ള വേലക്കാരനെപ്പോലെ കേൾക്കുകയും ഉത്തരവുകൾ അനുസരിക്കുകയും ചെയ്യുന്നുവെന്നും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ രാഹുൽ ഗാന്ധി വിമർശിച്ചു.

അമേരിക്കൻ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും യാതൊരു പശ്ചാത്താപമോ ക്ഷമാപണമോ ഇല്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി. അമേരിക്ക ഉത്തരവുകൾ പുറപ്പെടുവിക്കുന്നത് തുടരുകയാണ്. വിധേയനായ പ്രധാനമന്ത്രി രാജ്യത്തിന്റെ അന്തസ്സ് സംരക്ഷിക്കില്ല. വിധേയനായ പ്രധാനമന്ത്രിയുടെ ഭരണത്തിൽ ഒരു ഇന്ത്യക്കാരനായിരിക്കുക എന്നത് പൂർണ്ണമായ നാശമാണ് അർത്ഥമാക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

മൂന്ന് ഇന്ത്യൻ നാവികരുടെ മരണവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി സംസാരിച്ചിരുന്നു. ഇതിന് പിന്നാലെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഈ സംഭാഷണത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നു. വാണിജ്യ കപ്പലുകൾ അമേരിക്കൻ സേന നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും ഇറാനിയൻ തുറമുഖങ്ങൾക്ക് മേലുള്ള അമേരിക്കൻ ഉപരോധത്തിന്റെ ഏതൊരു ലംഘനവും അംഗീകരിക്കില്ലെന്നുമാണ് പ്രസ്താവനയിൽ പറയുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനിരിക്കെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. ഇറാനിയൻ തുറമുഖങ്ങൾക്ക് ഏർപ്പെടുത്തിയ നാവിക ഉപരോധം ലംഘിച്ചുവെന്ന് ആരോപിച്ചാണ് ‘എംടി സെറ്റെബെല്ലോ’ എന്ന കപ്പലിന് നേരെ അമേരിക്കയുടെ ആക്രമണമുണ്ടായത്. കപ്പലിലുണ്ടായിരുന്ന 24 ഇന്ത്യൻ ജീവനക്കാരിൽ 21 പേരെ രക്ഷപ്പെടുത്താൻ സാധിച്ചു. ബാക്കിയുള്ള മൂന്ന് പേർ പിന്നീട് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
Tags:
admin
Related Post
- By admin
- 01 Views







