
നീറ്റ് പുനഃപരീക്ഷ; ചോദ്യപ്പേപ്പർ എത്തിക്കാൻ വ്യോമസേനയെ ഇറക്കാൻ കേന്ദ്ര നീക്കം
ഡൽഹി: നീറ്റ്-യുജി പുനഃപരീക്ഷയുടെ ചോദ്യക്കടലാസുകൾ ഉൾപ്പെടെയുള്ള പരീക്ഷാ സാമഗ്രികൾ സുരക്ഷിതമായി എത്തിക്കുന്നതിനായി വ്യോമസേനയുടെ ലോജിസ്റ്റിക്സ് സഹായം തേടുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ. വ്യാഴാഴ്ച പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ വസതിയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഇക്കാര്യം ഉൾപ്പെടെ വിവിധ സാധ്യതകൾ ചർച്ച ചെയ്തതായാണ് വിവരം.

വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ഡിജി അഭിഷേക് സിങ്, പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥർ, തപാൽ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. അതേസമയം, മറ്റേതെങ്കിലും ഓൾ ഇന്ത്യ തലത്തിലുള്ള പരീക്ഷകൾക്കും വ്യോമസേനയുടെ ലോജിസ്റ്റിക്സ് സഹായം ലഭ്യമാക്കുമോ എന്ന കാര്യം വ്യക്തമല്ല.

പുനഃപരീക്ഷ നടത്തുന്നതിനായി എൻടിഎയ്ക്ക് വളരെ കുറഞ്ഞ സമയം മാത്രമാണ് ലഭിച്ചിട്ടുള്ളതെന്നും, അതിനാൽ എല്ലാ സർക്കാർ സംവിധാനങ്ങളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള വിപുലമായ നീക്കമാണ് ആവശ്യമെന്നും വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിച്ചു. സാധാരണയായി നീറ്റ് പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾക്ക് ആറുമാസത്തോളം സമയം ലഭിക്കാറുണ്ട്. എന്നാൽ ഇത്തവണ പരീക്ഷാ ക്രമീകരണങ്ങൾ ആദ്യമേ മുതൽ വീണ്ടും ആരംഭിക്കേണ്ടി വന്നിരിക്കുകയാണ്.
മെയ് 3 ന് നടന്ന നീറ്റ് പരീക്ഷ, ചോദ്യക്കടലാസ് ചോർച്ചയെത്തുടർന്ന് മെയ് 12 ന് റദ്ദാക്കിയിരുന്നു. തുടർന്ന് ജൂൺ 21 ന് പുനഃപരീക്ഷ നടത്തുമെന്ന് എൻടിഎ പ്രഖ്യാപിക്കുകയായിരുന്നു. ചോദ്യക്കടലാസ് ചോർച്ചയെക്കുറിച്ച് നിലവിൽ സിബിഐ അന്വേഷണം നടത്തിവരികയാണ്. “പരീക്ഷാ സാമഗ്രികളുടെ നീക്കം, സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ സൈന്യം, വ്യോമസേന, അർദ്ധസൈനിക വിഭാഗങ്ങൾ, സംസ്ഥാന സർക്കാരുകൾ, ജില്ലാ ഭരണകൂടങ്ങൾ, തപാൽ വകുപ്പ് എന്നിവരുൾപ്പെടെ എല്ലാവരുടെയും പിന്തുണ ഈ പുനഃപരീക്ഷയ്ക്ക് ആവശ്യമുണ്ട്,” എന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.

“പരീക്ഷ നടക്കുന്നത് കാലവർഷ സമയത്തായതിനാൽ നിരവധി ഘടകങ്ങൾ കണക്കിലെടുക്കേണ്ടതുണ്ട്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലേക്ക് പരീക്ഷാ സാമഗ്രികൾ എത്തിക്കേണ്ടി വന്നേക്കാം. ലക്ഷദ്വീപിൽ കാലവർഷത്തിൽ ഫെറി സർവീസുകൾക്ക് നിയന്ത്രണമുണ്ടാകാൻ സാധ്യതയുണ്ട്. സമാനമായി അസം, ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായാൽ വ്യോമസേനയുടെ സഹായം അത്യന്താപേക്ഷിതമായി വരും,” ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.







