
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: തിരുത്തൽ വേണമെന്ന് വി എം സുധീരൻ
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ച വിഷയത്തില്‍ തിരുത്തല്‍ വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശന് സുധീരന് കത്തയച്ചു. വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ വില്‍ക്കാനുളള തീരുമാനത്തില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്നോട്ടുപോകണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരിപദാര്‍ത്ഥങ്ങളുടെ വ്യാപനം കേരളത്തില്‍ അതിഗുരുതര വിപത്തായ സാഹചര്യത്തില്‍ കേരളത്തെ അതില്‍ നിന്നും മുക്തമാക്കാന്‍ ലകഷ്യമിട്ടുളള നയങ്ങളും കര്‍മ്മപദ്ധതികളും ആവിഷ്കരിച്ച് നടപ്പാക്കുമെന്ന യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയില്‍ ജനങ്ങള്‍ക്ക് നല്കിയ വാഗ്ദാനത്തിന് വിരുദ്ധമായി മദ്യവ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്ന നിര്‍ദേശം ബജറ്റില്‍ വന്നത് തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയുടെ അന്തസത്തയ്ക്കുതന്നെ നിരക്കാത്തതാണെന്നും അത് ജനങ്ങളോടുളള വാഗ്ദാന ലംഘനമാണെന്നും വി എം സുധീരന് കത്തില്‍ പറയുന്നു.

വീര്യം കുറഞ്ഞതെന്ന പേരില്‍ നടത്തുന്ന ഏതൊരു മദ്യവ്യാപനവും ആപല്‍ക്കരമാണെന്ന് ലോകാരോഗ്യസംഘടന തന്നെ വ്യക്തമാക്കിയിട്ടുളളതാണെന്നും അതുകൊണ്ട് യുഡിഎഫിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് നേരെ വിപരീതമായ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ഈ നിര്‍ദേശവുമായി ഒരു കാരണവശാലും മുന്നോട്ടുപോകരുതെന്നും വി എം സുധീരന് ആവശ്യപ്പെട്ടു.

വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഘടന കഴിഞ്ഞ ദിവസമാണ് നിശ്ചയിച്ചത്. നേരത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ വീര്യം കുറഞ്ഞ മദ്യം കേരളത്തില്‍ നിര്‍മ്മിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പിന്നീട് പദ്ധതി ഉപേക്ഷിച്ചു. ഇതാണ് യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. വീര്യം കുറഞ്ഞ മദ്യത്തിന്റെ വില്‍പ്പന കേരളത്തില്‍ ആരംഭിക്കാന്‍ സാധ്യത തുറന്ന് ‘ലോ ആല്‍ക്കഹോളിക് ബവ്റിജസ്’ എന്ന വിഭാഗത്തിലെ മദ്യത്തിന്റെ നികുതി ഘടന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.







