
യുവതീ പ്രവേശനത്തില്‍ പത്മകുമാറിന്റെ ആരോപണം തള്ളി പിണറായി വിജയന്
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ വെളിപ്പെടുത്തല്‍ തള്ളി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. അത്തരത്തിലൊരു പ്രശ്നം ഉണ്ടായിട്ടില്ല. പത്മകുമാറിനെ സന്നിധാനത്തു നിന്നും മാറ്റി നിര്‍ത്തേണ്ട യാതൊരു ആവശ്യവും മുഖ്യമന്ത്രിയുടെ ഓഫീസിന് ഇല്ല എന്നതാണ് വസ്തുതയെന്ന് പിണറായി വിജയന് പറഞ്ഞു.

മാറ്റി നിര്‍ത്തിയെന്നൊക്കെ പറയുന്നതിനെപ്പറ്റി തനിക്ക് അറിയാവുന്ന കാര്യമല്ല. ഇന്നത്തെ കാലത്ത് ആത്മകഥ എഴുതുന്നത് ഒരു പുതുമയുള്ള കാര്യമല്ല. പലരും ആത്മകഥ എഴുതുന്നുണ്ടല്ലോ. അദ്ദേഹം എഴുതട്ടെ. പാര്‍ട്ടി ആലോചിക്കേണ്ട കാര്യങ്ങള്‍ ആലോചിക്കും. എടുക്കേണ്ട തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യും. അതിന് ഇതൊന്നും ബാധകമായി വരില്ലെന്നും പിണറായി വിജയന് കൂട്ടിച്ചേര്‍ത്തു.

ശബരിമലയിൽ യുവതികൾ പ്രവേശിച്ച ദിവസം തന്നെയും എഡിജിപി ശ്രീജിത്തിനേയും ബോധപൂർവം സന്നിധാനത്തുനിന്ന് മാറ്റി നിർത്തിയെന്നാണ് മുൻ ദേവസ്വം പ്രസിഡന്റായ എ പത്മകുമാർ ആരോപിച്ചത്. ഇതിന് ചരട് വലിച്ചത് പാര്‍ട്ടിയിയിലും അന്നത്തെ ഭരണ നേതൃത്വത്തിലും സ്വാധീനമുണ്ടായിരുന്ന ഒരു ഉന്നതനാണെന്നും പത്മകുമാർ സൂചിപ്പിച്ചു.

സന്നിധാനത്ത് യുവതികൾ എത്തിയത് ടിവിയിലൂടെയാണ് അറിഞ്ഞത്. ആ ദിവസം ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി തിരുവനന്തപുരത്ത് എത്താൻ ആവശ്യപ്പെട്ടു. എന്നാല്‍ അവിടെ എത്തിയപ്പോൾ ഉന്നത വ്യക്തിയെ കാണാൻ അനുമതി നൽകിയില്ലെന്നും എ പത്മകുമാർ സൂചിപ്പിച്ചു. ദേവസ്വം രേഖകളിൽ ചെമ്പ് എന്ന് എഴുതിയത് മറ്റാരോ ആണ്. തന്നെ ഒപ്പിടാൻ നിർബന്ധിച്ചെന്നും പത്മകുമാർ വെളിപ്പെടുത്തിയിരുന്നു.







