
വി.ഡി സതീശൻ കേരളത്തോട് മാപ്പ് പറയണം; സ്വന്തം വ്യാജപ്രസ്താവനകൾ തുറന്നുകാട്ടിയ മുഖ്യമന്ത്രിയോട് നന്ദി: കെ.എൻ ബാലഗോപാൽ
തിരുവനന്തപുരം: ധവളപത്രത്തിലൂടെ കണക്കുകൾ പുറത്തുവന്ന സാഹചര്യത്തിൽ സംസ്ഥാനത്തുടനീളം നടത്തിയ തെറ്റിദ്ധാരണപരമായ പ്രചരണങ്ങൾക്ക് മുഖ്യമന്ത്രി വി.ഡി സതീശൻ കേരളത്തോട് മാപ്പു പറയണമെന്ന് മുൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ. താൻ തന്നെ അവതരിപ്പിച്ച ധവളപത്രത്തിലൂടെ സ്വന്തം വ്യാജപ്രസ്താവങ്ങൾ തുറന്നുകാട്ടിയ മുഖ്യമന്ത്രിയോട് നന്ദി അറിയിക്കുന്നുവെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ബാലഗോപാൽ പറഞ്ഞു.

“കേരളത്തിന്റെ കടം 6 ലക്ഷം കോടിയായിരിക്കുന്നു എന്ന പ്രസ്താവന കഴിഞ്ഞ ഒരു വർഷത്തോളമായി അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശൻ ആവർത്തിക്കുകയായിരുന്നു. രണ്ടാം പിണറായി സർക്കാർ ചുമതല ഒഴിയുമ്പോൾ പോലും 4.8 ലക്ഷം കോടി രൂപയുടെ മാത്രം കടമേ കേരളത്തിനുണ്ടാകൂ എന്ന് കണക്കു സഹിതം പറഞ്ഞിട്ടും അദ്ദേഹം ആ പ്രചരണത്തിൽ നിന്ന് പിന്മാറിയിരുന്നില്ല.

ഇന്ന് മുഖ്യമന്ത്രിയായ വി.ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്ര പ്രകാരം കേരളത്തിന്റെ ഇന്നേ ദിവസം വരെയുള്ള ആകെ കടം 5.07 ലക്ഷം കോടി രൂപയാണ്. ഈ സാമ്പത്തിക വർഷത്തെ ആദ്യ കണക്കുകൾ കൂടി ചേർത്തിട്ടാണിതെന്ന്,” ബാലഗോപാൽ വ്യക്തമാക്കി.

“സർക്കാർ ജീവനക്കാർക്ക് കുടിശ്ശിക ഇനത്തിൽ ഒരു ലക്ഷം കോടി രൂപ നൽകാനുണ്ടെന്നും, ആകെ ഒന്നേകാൽ ലക്ഷം കോടി രൂപയുടെ അടിയന്തര ബാധ്യത സർക്കാരിനുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു. എന്നാൽ അദ്ദേഹം അവതരിപ്പിച്ച ധവളപത്ര പ്രകാരം, പല കണക്കുകളും വീർപ്പിച്ചു കാണിച്ചിട്ടും സർക്കാർ ജീവനക്കാർക്ക് ഉൾപ്പെടെ ആകെ നൽകാനുള്ള കുടിശിക 48,000 കോടി രൂപ മാത്രമാണ്” എന്നും ബാലഗോപാൽ കൂട്ടിച്ചേർത്തു.







